അജിൻക്യ രഹാനെ
മുംബൈ∙ അജിൻക്യ എന്ന വാക്കിന് കീഴടക്കാൻ സാധിക്കാത്തത് എന്നാണ് അർഥം. ഇന്ത്യൻ ക്രിക്കറ്റിലെ വെറ്ററൻ താരങ്ങളിലൊരാളായ അജിൻക്യ രഹാനെ ഇന്ത്യയെ തോൽവി അറിയാതെ നയിച്ച ക്യാപ്റ്റനാണ്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ക്യാപ്റ്റനെന്ന നിലയിൽ തോൽവി വഴങ്ങാതെയാണ് രഹാനെ കരിയർ അവസാനിപ്പിക്കുന്നത്. 2020-21 ലെ ബോർഡർ ഗാവസ്കർ ട്രോഫിയിലാണ് ക്യാപ്റ്റന്‍സിയിൽ രഹാനെയുടെ ‘ബ്രില്യൻസിനു’ രാജ്യം സാക്ഷിയായത്. പരുക്കിന്റെ പിടിയിലായ ഇന്ത്യൻ ടീമിനെ സ്ഥിരം ക്യാപ്റ്റൻ വിരാട് കോലി കൈവിട്ടപ്പോൾ, 2–1ന്റെ വീരോചിത വിജയം നേടിക്കൊടുക്കാൻ നേതൃത്വം നൽകിയത് രഹാനെയുടെ മികവായിരുന്നു. പരമ്പര 2–1ന് വിജയിച്ച ഇന്ത്യ, ഗാബയിൽ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചും ചരിത്രമെഴുതി.
അഡ്‍ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ നാണം കെട്ട തോൽവി വഴങ്ങിയ ശേഷമാണ് പരമ്പരയിൽ ഇന്ത്യ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 36 റൺസിന് ഓൾഔട്ടായ ഇന്ത്യ ടെസ്റ്റിൽ ഏറ്റവും ചെറിയ ടോട്ടലെന്ന നാണക്കേടിന്റെ റെക്കോർഡുമായി, എട്ടു വിക്കറ്റ് തോൽവിയാണു വഴങ്ങിയത്. തോൽവിക്കു പിന്നാലെ ടീം ക്യാപ്റ്റൻ വിരാട് കോലി നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഇതോടെയാണ് ക്യാപ്റ്റൻ സ്ഥാനം രഹാനെയ്ക്കു ലഭിക്കുന്നത്. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ചറി നേടിയ രഹാനെ, ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം നേടി പരമ്പര സമനിലയിലെത്തിച്ചു.
സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ അഞ്ചാം ദിനം വരെ പൊരുതിയ ഇന്ത്യ സമനിലയും പിടിച്ചെടുത്തു. ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ മത്സരത്തിന്റെ അവസാന ദിവസം 328 റൺസ് വിജയലക്ഷ്യം ചേസ് ചെയ്തു വിജയിച്ച ഇന്ത്യ, 32 വർഷത്തിനിടെ ഓസ്ട്രേലിയയെ ഈ ഗ്രൗണ്ടിലെ ആദ്യ തോൽവിയിലേക്കു തള്ളിവിട്ടു. രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കുകയായിരുന്നു. 268 റൺസാണ് രഹാനെ ഈ പരമ്പരയിൽ സ്കോർ ചെയ്തത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ആര്‍. അശ്വിൻ തുടങ്ങിയ മുന്‍നിര താരങ്ങൾക്കു പരുക്കേറ്റപ്പോഴും സമ്മര്‍ദത്തിൽ പെടാതെ, രഹാനെ ഇന്ത്യയുടെ തിരിച്ചടിക്കു നേതൃത്വം നൽകി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേതൃനിരയിൽ കരിയറിന്റെ ഭൂരിഭാഗം സമയവും ഉണ്ടായിട്ടും, ഫുൾ ടൈം ക്യാപ്റ്റനെന്ന ചുമതല രഹാനെയെ തേടിയെത്തിയില്ല. ക്യാപ്റ്റൻ കളിക്കാതിരിക്കുമ്പോൾ മാത്രമാണ് പകരക്കാരനായി രഹാനെയ്ക്കു ചുമതല നൽകിയിരുന്നത്. ആറു ടെസ്റ്റു മത്സരങ്ങളിൽ ടീമിനെ നയിച്ച രഹാനെ നാലെണ്ണം ജയിപ്പിച്ചു. രണ്ടു കളികൾ സമനിലയിലായി. അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെങ്കിലും ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ക്യാപ്റ്റൻമാരിൽ, ഉയർന്ന വിജയ ശരാശരിയുള്ളത് രഹാനെയ്ക്കാണ്. വിജയ ശരാശരിയിൽ വിരാട് കോലിക്കും മഹേന്ദ്ര സിങ് ധോണിക്കും രോഹിത് ശർമയ്ക്കും മുകളിലാണു രഹാനെയുടെ സ്ഥാനം.
2017 ൽ ധരംശാലയിൽ ഓസ്ട്രേലിയയ്ക്കെതിരെയും 2018 അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾക്കും നേതൃത്വം നൽകി. സിംബാബ്‍വെയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളിൽ ക്യാപ്റ്റനായ രഹാനെ, എല്ലാ കളികളും ജയിപ്പിച്ചു. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ടീമിനെ നയിച്ച രഹാനെയ്ക്ക് ഒരു വിജയവും ഒരു തോൽവിയുമാണുള്ളത്.
English Summary:
Ajinkya Rahane’s captaincy record is exceptional, with an unbeaten streak in Test and ODI formats. He led India to a historic victory in the 2020-21 Border Gavaskar Trophy against Australia, showcasing brilliance under pressure.
2c296r4gh35phdf2rmrasdj62l-list 30ncoqigpnagtnnj9k2nur26qe-list mo-sports-cricket-indiancricketteam mo-news-national-organisations0-bcci 2l38h0hjfduddd1lq2ss666s9f mo-sports-cricket-ajinkyarahane




