സ്വർണവില സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയിലെത്തി. പവൻ വിലയിൽ 1000 രൂപയുടെ കുറവുണ്ട്. പവന് 1,06,520 രൂപയാണ് പുതിയ വില. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ പവൻ വിലയിലുണ്ടായത് 1280 രൂപയുടെ കുറവാണെന്ന് കണക്ക്. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതോടെയാണ് കേരളത്തിലും വില മാറ്റം.
ഹോർമുസിൽ വീണ്ടും എണ്ണക്കപ്പലിനു നേരെ ആക്രമമുണ്ടായെന്ന വാർത്തകൾ ക്രൂഡോയിൽ വില ഉയർത്തിയിട്ടുണ്ട്. ഇതോടെ ആറു പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക ഉയർന്നു. ഇത് മറ്റു കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിപ്പിച്ചു. അമേരിക്കയിൽ ജൂണിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞത് അടിസ്ഥാന പലിശ നിരക്കിൽ കാര്യമായ വർധനയുണ്ടായേക്കില്ലെന്ന പ്രതീക്ഷ ശക്തമാക്കിയിട്ടുണ്ട്. ജൂണിൽ നടന്ന യുഎസ് പണനയ യോഗത്തിന്റെ മിനിറ്റ്സിനു വേണ്ടി നിക്ഷേപകർ കാത്തിരിക്കുന്നതും സ്വർണത്തിൽ നിർണായകമായി. നാളെ പുറത്തു വരുന്ന യോഗ മിനിറ്റ്സിൽ ഫെഡ് റിസർവിന്റെ അടുത്ത പണനയ തീരുമാനത്തെക്കുറിച്ചുള്ള സൂചനകളുണ്ടാകുമെന്നാണ് കരുതുന്നത്.
പണപ്പെരുപ്പം രണ്ടു ശതമാനത്തിനു മുകളിൽ തുടരുന്നതിനാൽ യുഎസിൽ ഇക്കൊല്ലം ഒരു തവണയെങ്കിലും പലിശ നിരക്കിൽ വർധനയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. ഇത് സ്വർണവില കൂടുതൽ ഇടിക്കാനുള്ള കാരണമാകും. കുറച്ചു ദിവസങ്ങൾ മുൻപ് വരെ ഇക്കൊല്ലം മൂന്നു തവണ പലിശ വർധനയുണ്ടാകുമെന്നാണ് വിപണി കരുതിയിരുന്നത്. എന്നാൽ ജൂണിലെ തൊഴിൽ കണക്കുകൾ ഇതിൽ മാറ്റമുണ്ടാക്കി. രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 4166 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം നിലവിൽ അരശതമാനത്തോളം ഇടിഞ്ഞ് 4131 ഡോളറിലെത്തി. 4125 ഡോളറിലേക്ക് ഇടിഞ്ഞ ശേഷമാണ് നേരിയ തിരിച്ചു കയറ്റം.
കേന്ദ്രബാങ്കുകൾ വാങ്ങൽ തുടരുന്നു
അതിനിടെ മേയിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിയ കണക്കുകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. മേയിൽ കേന്ദ്ര ബാങ്കുകൾ 41 ടൺ സ്വർണമാണ് വാങ്ങിയത്. പോളണ്ട്, ചൈന, ഉസ്ബെകിസ്ഥാൻ, കസഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് വാങ്ങലിൽ മുന്നിൽ. തുടർച്ചയായ ഇരുപതാമത്തെ മാസവും ചൈന സ്വർണം വാങ്ങുന്നതിൽ മുന്നിലാണ്. മേയിലേത് 17 മാസങ്ങൾക്കിടയിലെ റെക്കോർഡാണ്. ഇക്കൊല്ലം മാത്രം 25 ടൺ സ്വർണമാണ് ചൈന വാങ്ങിക്കൂട്ടിയത്. സെപ്റ്റംബർ 2025ന് ശേഷം ഇതാദ്യമായി സിംഗപ്പൂർ വാങ്ങൽ രാജ്യങ്ങളുടെ പട്ടികയിലെത്തി.
എന്നാൽ തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സ്വർണവിൽപന തുടരുകയാണ്. തുർക്കി മൂന്നു ടണ്ണും റഷ്യ 6 ടണ്ണുമാണ് മേയിൽ വിറ്റത്. ഒരു വർഷത്ത കണക്കെടുത്താൽ ഇരുരാജ്യങ്ങളും ചേർന്ന് 115 ടൺ സ്വർണം വിറ്റു. കറൻസിയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താനാണ് തുർക്കിയുടെ വിൽപന. എന്നാൽ യുക്രെയ്ൻ യുദ്ധത്തോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് റഷ്യ സ്വർണം വിൽക്കുന്നത്.
ആഭരണം വാങ്ങാൻ
കേരളത്തിൽ ഇന്ന് പുതുക്കിയ വിലയിൽ ആഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജും ചേർത്ത് 1.2 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,000 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 10,975 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയിൽ തന്നെയാണ് വിൽപന.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് iStock/Muralinathൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



