UPDATE AT 1.30PM
സ്വർണവില ആഭരണരപ്രിയർക്ക് സന്തോഷം പകർന്നും നിക്ഷേപകർക്ക് നിരാശ നൽകിയും ഉച്ചയ്ക്ക് കൂടുതൽ ഇടിഞ്ഞു. ഗ്രാമിന് 180 രൂപ താഴ്ന്ന് 13,785 രൂപയാണ് ഉച്ചയ്ക്കു വില. പവന് 1440 രൂപ കുറഞ്ഞ് 1,10,280 രൂപ. ഇതോടെ രാവിലെയും ഉച്ചയ്ക്കുമായി പവന് 1720 രൂപയും ഗ്രാമിന് 215 രൂപയും കുറഞ്ഞു.
ക്രൂഡോയിൽ വില കൂടുന്നതും പണപ്പെരുപ്പപ്പേടി കനക്കുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. പണപ്പെരുപ്പം വർധിച്ചാൽ അടിസ്ഥാന പലിശനിരക്ക് ഉയർത്താൻ കേന്ദ്രബാങ്കുകൾ നിർബന്ധിതരാകും. ഇത് ഡോളറിന്റെ മൂല്യം, കടപ്പത്ര ആദായനിരക്ക് എന്നിവയ ശക്തിപ്പെടുത്തുന്നത് സ്വർണ ഡിമാൻഡിനെ ബാധിക്കും. ഇതാണ് വിലയെ താഴേക്ക് നയിക്കുന്നത്. രാജ്യാന്തര വില ഉച്ചയ്ക്കുള്ളത് ഔൺസിന് 42 ഡോളർ കുറഞ്ഞ് 4575 ഡോളറിൽ.
∙ കേരളത്തിൽ ഉച്ചയ്ക്ക് എകെജിഎസ്എംഎയുടെ നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ ഇടിഞ്ഞ് 11,385 രൂപയായി. വെള്ളിക്ക് വില മാറിയില്ല, ഗ്രാമിന് 255 രൂപ.
∙ കെജിഎസ്എംഎ 18 കാരറ്റ് സ്വർണം ഗ്രാമിന് 145 രൂപ കുറച്ച് 11,330 രൂപയായി നിശ്ചയിച്ചു. വെള്ളിക്ക് വില മാറിയില്ല.
UPDATE AT 10AM
സ്വർണവില കേരളത്തിൽ വീണ്ടും താഴുന്നു. ഇന്നലെ ഒറ്റദിവസം 3 തവണയായി പവന് 1680 രൂപ കൂടിയിരുന്നു. ഇന്നു രാവിലെ 280 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപ.
രാജ്യാന്തര സ്വർണവില ഔൺസിന് 8 ഡോളർ മാത്രം താഴ്ന്ന് 4608 ഡോളറിലെത്തി. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ആദ്യം ചർച്ചയാകാമെന്ന ഇറാന്റെ ഓഫർ യുഎസ് പ്രസിഡന്റ് ട്രംപ് നിരസിച്ചിരുന്നു. ഹോർമുസിൽ ഇറാനിയൻ കപ്പലുകളെ തടയുന്ന നടപടി യുഎസ് തുടരുകയുകയുമാണ്. ഈ സാഹചര്യത്തിൽ ക്രൂഡോയിൽ വില ഉയരുന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് സ്വർണവിലയിൽ നേരിയ നഷ്ടത്തിന് വഴിവച്ചത്.
ഇറക്കുമതി 30 വർഷത്തെ താഴ്ചയിൽ
അടുത്ത ധനനയ നിർണയ യോഗങ്ങളിൽ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിലപാട് സ്വർണവിലയുടെ വലിയ വീഴ്ചയ്ക്ക് തടയിടുന്നുമുണ്ട്. ഇതിനിടെ, ഇന്ത്യയുടെ സ്വർണം ഇറക്കുമതി കഴിഞ്ഞമാസം 15 ടണ്ണിലേക്ക് ഇടിഞ്ഞെന്നും കോവിഡ്കാലം മാറ്റിനിർത്തിയാൽ ഇതു 30 വർഷത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള ബാങ്കുകളുടെ പട്ടിക കേന്ദ്രം ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ പുറത്തുവിടാറുണ്ട്. ഇക്കുറി പട്ടിക വൈകിയത് ഇറക്കുമതിയെ ബാധിച്ചിരുന്നു.
18 കാരറ്റും വെള്ളിയും
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് രാവിലെ 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,535 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 5 രൂപ ഉയർന്ന് 255 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറച്ച് 11,475 രൂപയായി നിശ്ചയിച്ചു. വെള്ളിക്ക് ഇവർ ഈടാക്കുന്ന വില 250 രൂപ.



