സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയായി. പവൻ വില 600 രൂപ കുറഞ്ഞ് 1,09,880 രൂപയായി. അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് വർധിച്ചതും ലാഭമെടുപ്പുമാണ് വില ഇടിയാൻ കാരണം. ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും ഉച്ചയോടെ തിരിച്ചു കയറിയിരുന്നു.

വെടിനിർത്തൽ കരാറിൽ ഒപ്പിടാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി ഇറാന് അനുവദിച്ച അന്ത്യശാസനം നീട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചു. ഇതോടെ അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്കും മെച്ചപ്പെട്ടു. മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും കൂടി. വില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.

ക്രൂഡ് ഓയില്‍ വില വർധിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ഇതോടെ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ കുറച്ചേക്കില്ലെന്നുമാണ് വിപണി കരുതുന്നത്. ഇതും സ്വർണത്തിന് തിരിച്ചടിയാണ്. ഓരോ കയറ്റത്തിനും പിന്നാലെ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമാകുന്നതും വില ഇടിക്കുന്നുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ മുന്നേറ്റത്തിന്‍റെ നേട്ടമെടുക്കാൻ നിക്ഷേപകർ ഇന്ന് തന്നെ തയാറായതും വില ഇടിച്ചു.

കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 11,355 രൂപയിലെത്തി. ചില ജ്വല്ലറികളില്‍ ഗ്രാമിന് 11,290 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 250 രൂപയാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1,24,500 രൂപയെങ്കിലും വേണ്ടി വരും.

English Summary:

As Trump’s Iran threat sends crude soaring, why is gold still falling in Kerala with a ₹75 per gram and ₹600 per sovereign drop, and how long will dollar strength and profit‑taking pressure prices?